IndiaNEWS

വിവാഹത്തിന് മുമ്പ് വരന്റെ കൂട്ടുകാർ വധുവിനെക്കൊണ്ട് ഒരു കരാറില്‍ ഒപ്പിടീപ്പിച്ചു, കരാറിലെ വ്യവസ്ഥ കേട്ട് വധുവും കൂട്ടുകാരികളും ഞെട്ടി

വിവാഹത്തിനു മുന്‍പ് വധൂവരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ പലതരത്തിലുള്ള കരാറുകളിലും ഏർപ്പെടാറുണ്ട്. വിവാഹ ശേഷം സമുദായത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമൊക്കെ വധൂവരന്മാർ ചില കരാറുകളിൽ ഒപ്പിടാറുമുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്ന കരാറുകളായിരിക്കും ഇതൊക്കെ. എന്നാല്‍ കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തേനിയില്‍ തികച്ചും വ്യത്യസ്തമായ ഒരു വിവാഹ കരാറിൽ ഒപ്പുവയ്ക്കേണ്ടി വന്നു വധുവിന്.

ഈ കരാര്‍ ഉടമ്പടി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലായിരുന്നില്ല. വരന്റെ കൂട്ടുകാരും വധുവും തമ്മിലായിരുന്നു കരാർ. തേനിയിലെ സ്വകാര്യ കോളജ് പ്രൊഫസര്‍ ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹം നടന്നത് ഈ ഞായറാഴ്ചയാണ്.

വിവാഹത്തിനു മുന്‍പ് ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ പൂജയോട് ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടു. വെറുതെ ഒപ്പുവെക്കുക മാത്രമല്ല, ഇതിനായി ഇരുപതു രൂപയുടെ മുദ്രപ്പത്രവും അവര്‍ വധുവിന് നല്‍കി. എന്നാല്‍ മുദ്രപ്പത്രത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ വധു ഒന്ന് ഞെട്ടി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളും ഞെട്ടി. പിന്നെ എല്ലാവരും ചേർന്ന് ഒരു കൂട്ടച്ചിരിയായിരുന്നു.

മുദ്രപ്പത്രത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: ‘പൂജ എന്ന ഞാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹരിപ്രസാദിനെ ക്രികറ്റ് പരിശീലനത്തിനായി സൂപ്പര്‍സ്റ്റാര്‍ ക്രികറ്റ് ടീമിനൊപ്പം അയക്കും’ എന്നാണ്. മറ്റൊന്നും ആലോചിക്കാതെ തന്നെ പൂജ ഈ മുദ്രപ്പത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

സൂപ്പര്‍സ്റ്റാര്‍ ക്രികറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹത്തിനു ശേഷവും ക്രികറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസമുണ്ടാകരുതെന്ന് കൂട്ടുകാർ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അവർ ഇത്തരമൊരു പദ്ധതി തയാറാക്കിയത്. പൂജ ഒപ്പു വച്ചതോടെ കരാറും കയ്യില്‍ പിടിച്ച് നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രവും സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Back to top button
error: