NEWS

ഏഷ്യാ കപ്പ് ജയിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണം

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്ക ആതിഥേയരാവേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് അവസാന നിമിഷം യുഎഇയിലേക്ക് മാറ്റേണ്ടി വന്നെങ്കിലും കാലത്തിന്റെ കാവ്യനീതി പോലെ ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയിലേക്ക് തന്നെയാണ് പോയത്.

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ജയിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. തുറന്ന ബസില്‍ കളിക്കാര്‍ കിരീടവുമായി ലങ്കന്‍ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ടീം കൊളംബോയില്‍ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നാണ് കളിക്കാരെ സ്വീകരിച്ചത്.

പിന്നീട് ചുവന്ന നിറമുള്ള തുറന്ന ബസില്‍ കളിക്കാര്‍ നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തി. കൊളംബോയില്‍ നിന്ന് കതുനായകയിലേക്കായിരുന്നു ലങ്കന്‍ താരങ്ങളുടെ വിക്ടറി പരേഡ് തുടങ്ങിയത്. കളിക്കാരെ അഭിവാദ്യം ചെയ്യാന്‍ റോഡിന്‍റെ ഇരുവശത്തും നൂറുകണക്കിന് ആരാധകാരാണ് തടിച്ചു കൂടിയത്.

ഫൈനലില്‍ നിര്‍ണായക ടോസ് നഷ്ടമായിട്ടും 10 ഓവര്‍ പിന്നിടുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും തളരാതെ പൊരുതിയ ലങ്ക പാക്കിസ്ഥാനെ 23 റണ്‍സിന് വീഴ്ത്തിയാണ് ഏഷ്യാ കപ്പില്‍ ആറാം കിരീടം നേടിയത്.

 

 

എടുത്തു പറയാന്‍ സൂപ്പര്‍ താരങ്ങളാരും ഇല്ലെങ്കിലും ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പുറത്തെടുത്ത പോരാട്ടവീര്യം മറ്റു രാജ്യങ്ങളുടെ ആരാധകരുടെ പോലും മനം കവരുന്നതായിരുന്നു.

Back to top button
error: