CrimeNEWS

ഞെട്ടല്‍ മാറാതെ പൂജപ്പുരയിലെ ഉദ്യോഗസ്ഥര്‍; ‘നല്ല നടപ്പുകാരന്‍’ ജയിലിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു കടന്നുകളഞ്ഞ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കാണിക്ക വഞ്ചി മോഷണം പോയി. സ്വാതന്ത്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിട്ടയച്ച മോഷണക്കേസിലെ പ്രതിയാണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്ക് വേണ്ടി പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ജയില്‍ വളപ്പിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിക്കപ്പെട്ടത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളിലെ ഗണിപതി ക്ഷേത്രത്തിലെ കാണിക്കയാണ് മോഷണം പോയത്. അതീവ സുരക്ഷയുടെ ജയില്‍ വളപ്പിലെ മോഷണം ഏവരെയും ഞെട്ടിച്ചു. സെന്‍ട്രല്‍ ജയിലിനുളളിലേക്ക് പൊലീസ് കാവലുള്ള പ്രധാന കവാടം വഴി അനുവാദം ഇല്ലാതെ ആര്‍ക്കും കടക്കാന്‍ കഴിയില്ല. ജയില്‍ വളപ്പിലേക്ക് കടക്കാന്‍ മറ്റ് ചില വഴിയുണ്ട്. ഇതറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് പൊലീസ് സംശയിച്ചു. വിരല്‍ അടയാളവും ശേഖരിച്ചു. മണിക്കൂറിനുള്ളില്‍ പൊലീസ് കള്ളനെ കണ്ടെത്തി. അടുത്തിടെ ജയില്‍ മോചിതനായ തടവുകാരനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

സ്വാതന്ത്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് കൊലക്കേസില്‍ ഉള്‍പ്പെടാത്ത 33 തടവുകാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു. നിരവധി മോഷണക്കേസിലെ പ്രതിയായ 71 കാരനും വിട്ടയച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാളാണ് മോഷ്ടാവെന്ന് പൊലീസ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടാവിന് വേണ്ടി തലസ്ഥാനത്തും പത്തനംതിട്ടയിലുമായി അരിച്ചുപ്പറക്കുകയാണ് പൊലീസ്. നല്ല നടപ്പുകാരനെന്ന കണ്ട് ഇളവ് നല്‍കിയ തടവുകാരനാണ് ജയിലിന്റെ സ്വത്ത് തന്നെ മോഷ്ടിച്ചു കടന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

Back to top button
error: