KeralaNEWS

ആണും പെണ്ണും അടുത്തിരുന്നാല്‍ അപകടം, ശ്രദ്ധപാളുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി; ജപ്പാനില്‍ ഫ്രീ സെക്‌സ് വന്നതോടെ ജനസംഖ്യ കുറഞ്ഞെന്ന് ഉദാഹരണവും

കോഴിക്കോട്: ആണും പെണ്ണും അടുത്തിരുന്നാല്‍ ശ്രദ്ധപാളുമെന്ന വാദവുമായി മുസിംലീഗ് നേതാവ് രംഗത്ത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നാല്‍ അപകടമാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല എന്നു വ്യക്തമാക്കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് രംഗത്തെത്തിയത്.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും എന്നാണ് അദ്ദേഹത്തിന്റെ വാദം. ജപ്പാന്‍ ഇതിന് ഉദാഹരണമാണ് ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ല. ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തെ മതപരമായല്ല ധാര്‍മിക പ്രശ്‌നമായാണ് ലീഗ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വം നടപ്പാക്കിയാല്‍ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമം പെരുകുമെന്ന വാദവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറും ഇന്നലെ രംഗത്ത് വന്നിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടില്‍ ലിംഗസമത്വ യൂണിഫോം അടക്കമുളള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ലീഗ് നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എംകെ മുനീര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ലിംഗസമത്വ ആശയം നടപ്പാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി സാരിയുടുക്കുമോ എന്ന് നേരത്തെ എംഎസ്എഫ് വേദിയില്‍ ചോദിച്ച മുനീര്‍, ലീഗ് അനുകൂല അധ്യാപക സംഘടനയുടെ സെമിനാറില്‍ കൂടുതല്‍ ആരോപണങ്ങളിലേക്ക് കടന്നു. സ്ത്രീയും പുരുഷനും തമ്മിലുളള ആകര്‍ഷണത്തിനു പകരം സ്വവര്‍ഗരതിയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ലിംഗസമത്വ ആശയമെന്ന് മുനീര്‍ ആരോപിച്ചു. ഇതോടെ പോക്‌സോ കേസുകള്‍ വരെ അപ്രസക്തമാകുമെന്നും മുനീര്‍ പറഞ്ഞുവച്ചു.

മുനീറിന്റെ പ്രസ്താവനയ്‌ക്കെതിരേ യു.ഡി.എഫിന് ഉള്ളില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നു. സംഭവം വിവാദമായതോടെ
മാധ്യമങ്ങളെ കണ്ട മുനീര്‍ തന്റെ വാക്കുകള്‍ ഒരു വിഭാഗം വളച്ചൊടിച്ചെന്ന് പറഞ്ഞെങ്കിലും ആദ്യം പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

Back to top button
error: