KeralaNEWS

പാണാവള്ളി വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൂച്ചാക്കല്‍: ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാലുമ്മേല്‍ പരേതനായ നാരായണന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാലുമ്മേല്‍ രാജേഷ് (46), ഏഴാം വാര്‍ഡില്‍ മറ്റത്തില്‍ എം.പി തിലകന്‍ (60) എന്നിവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞിരുന്നു. കഴിഞ്ഞ എട്ടിന് വൈകിട്ടാണ് പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ച് അപകടം ഉണ്ടായത്.

ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു. ക്ഷേത്ര മൈതാനത്താണ് ദേവസ്വം ഓഫീസും കമ്പപ്പുരയും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് വെല്‍ഡിങ് ജോലി ചെയ്യുമ്പോള്‍ തീപ്പൊരി ചിതറിയതാണ് അപകടത്തിന് കാരണമായത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രയിലും പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍. മാതാവ്: രാധ. സഹോദരി: കൃഷ്ണ.

Back to top button
error: