KeralaNEWS

ലീഗ് നേതാവായ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: ഒത്തുതീര്‍പ്പിന്റെ പേരില്‍ പോക്സോ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സല്‍ റഹ്‌മാനെതിരായ കേസ് റദ്ദാക്കിയ നടപടിക്കെതിരേ സുപ്രീം കോടതി. ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പ് ആയി എന്ന കാരണത്താല്‍ പോക്സോ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ മനസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹഫ്സല്‍ റഹ്‌മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.

മലപ്പുറത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സല്‍ റഹ്‌മാന് എതിരെ 2018 നവംബറിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.

എന്നാല്‍ സത്യവാങ്മൂലം പരിഗണിച്ച് പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ കേസ് നടന്നിരുന്നപ്പോള്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഇപ്പോള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട് എന്നും ഹഫ്സല്‍ റഹ്‌മാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ച് ചോക്ലേറ്റ് നല്‍കിയ ശേഷം പെണ്‍കുട്ടികളുടെ കവിളില്‍ പിടിച്ചു എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം. എന്നാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ 164 മൊഴിയില്‍ പെണ്‍കുട്ടികള്‍ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതായും ഹാരിസ് ബീരാന്‍ വാദിച്ചു. എന്നാല്‍ കോടതി ഇതിനോട് വാക്കാല്‍ വിയോജിച്ചു. തുടര്‍ന്ന് സമാനമായ മറ്റ് കേസുകളിലെ വിധികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

 

Back to top button
error: