NEWSWorld

ഷാനവാസിന് 10 കോടി, മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനം 10,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് പ്രവാസികള്‍

   ദുബൈ: മെഹ്‌സൂസില്‍ ഭാഗ്യം മലയാളിയെ തുടർച്ചയായി അനുഗൃഹിക്കുന്നു. ശനിയാഴ്ച നടന്ന 88-മത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിര്‍ഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപീന്‍സ് സ്വദേശി നെല്‍സനുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇതാദ്യമാണ് മെഹ്‌സൂസില്‍ ഒരു നറുക്കെടുപ്പില്‍ രണ്ട് ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്.

ഈ നറുക്കെടുപ്പില്‍ 3,349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹം വിതരണം ചെയ്തു. മെഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മള്‍ട്ടി മില്യനര്‍മാരുടെ എണ്ണം 27 ആണ്. അതില്‍ ആറെണ്ണം 2022ല്‍. ഷാനവാസിനെ ഭാഗ്യം തേടിയെത്തിയത് ഇത് രണ്ടാം തവണ.

കഴിഞ്ഞ 14 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസ് 12 വര്‍ഷമായി ദുബൈ അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാര്‍ കംപനിയില്‍ ഫ്ളീറ്റ് മാനേജരായി ജോലി ചെയ്യുകയാണ്. ഇദ്ദേഹവും നെല്‍സനും വെവ്വേറെ നല്‍കിയ അഞ്ച് നമ്പറുകളില്‍ (7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു.

മെഹ്‌സൂസ് ആരംഭിച്ചതു മുതല്‍ ഷാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. നേരത്തെ 35,000 ദിര്‍ഹം ലഭിച്ചിട്ടുണ്ട്. എപ്പോഴും ഒറ്റയ്ക്കാണ് നറുക്കെടുക്കുന്നത്. ചില ആഴ്ചകളില്‍ രണ്ടെണ്ണം എടുക്കാറുണ്ട്.

നിമിഷനേരം കൊണ്ട് ജീവിതം മാറിമറിഞ്ഞ ആ നിമിഷത്തെ 41കാരനായ ഷാനവാസ് വിവരിക്കുന്നത് ഇങ്ങനെ:
“ടിക്കറ്റെടുക്കുമ്പോള്‍ അധികമൊന്നും ചിന്തിക്കാതെ വെറുതെ സംഖ്യകള്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നറുക്കെടുപ്പ് സമയത്ത് എന്റെ നമ്പറുകളാണ് സ്‍ക്രീനില്‍ തെളിഞ്ഞതെന്നത് ശ്രദ്ധിക്കാതെ ഞാന്‍ ജോലിക്ക് പോയി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത്, അതേ നമ്പര്‍ തന്നെ മറ്റൊരാള്‍ കൂടി തെരഞ്ഞെടുത്ത് എനിക്കൊപ്പം ഒന്നാം സമ്മാനം പങ്കിട്ടെടുത്തുവെന്നതാണ്. രണ്ട് പേരുടെയും വിജയത്തില്‍ അതിയായ സന്തോഷത്തിലാണ് ഞാന്‍…” കുടുംബത്തില്‍ നിന്നകന്ന് 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഷാനവാസ് പറയുന്നു:

”സമ്മാന വിവരം അറിഞ്ഞതില്‍ പിന്നെ സന്തോഷം കാരണം രണ്ട് ദിവസം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒരു സുഹൃത്താണ്  മഹ്‍സൂസിനെ പരിചയപ്പെടുത്തിയത്. അതിന് ശേഷം കഴിഞ്ഞ 18 മാസമായി നറുക്കെടുപ്പുകളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു. എന്നാല്‍ ഇത്ര വലിയൊരു തുക സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ യുഎഇയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ഈ രാജ്യമാണ് എന്നെ സ്വപ്‍നം കാണാന്‍ പ്രാപ്‍തനാക്കിയത്. ഇപ്പോള്‍ ആ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥമാക്കിയതിന് മഹ്‍സൂസിന് നന്ദി പറയുന്നു”
അദ്ദേഹം പറഞ്ഞുനിര്‍ത്തി

താന്‍ കോടീശ്വരനായത് അറിയാതെ ശനിയാഴ്ച രാത്രി സാധരണ പോലെ ഷാനവാസ് ഉറങ്ങി. ഞായറാഴ്ച രാവിലെ മെഹ്‌സൂസില്‍ നിന്ന് ഫോണ്‍ ലഭിച്ചപ്പോള്‍ വിശ്വസിച്ചില്ല. പിന്നീട് മെയില്‍ വന്നപ്പോഴാണ് നമ്പരുകള്‍ ശരിയാണെന്നും വിജയിയാണെന്നും ഉറപ്പിച്ചത്. ഉടന്‍ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ജോലി ചെയ്യുന്ന കംപനിയുടമയെയും സഹപ്രവര്‍ത്തകരെയും വിവരം അറിയിച്ചപ്പോള്‍ അവരും സന്തോഷം അറിയിച്ചു.

ഷാനവാസ് 4.500 ദിര്‍ഹം പ്രതിമാസ ശമ്പളത്തിനാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. തത്കാലം ജോലി തുടരാനാണ് തീരുമാനം. പണം എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. വായ്പകള്‍ പലതും വീട്ടണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം വിനിയോഗിക്കുമെന്നും ഷാനവാസ് പറഞ്ഞു.

ശനിയാഴ്ച രാത്രി നറുക്കെടുക്കുമ്പോള്‍ നെല്‍സന്‍ ജോലിയിലായിരുന്നു. ഒരു സുഹൃത്താണ് വിളിച്ചുപറഞ്ഞത്, മെഹ്‌സൂസില്‍ വിജയിയായിട്ടുണ്ടെന്ന്. ഉടന്‍ തന്റെ മെഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് മനസിലായി.

എന്നാല്‍ കുടുംബത്തോട് സന്തോഷവാര്‍ത്ത വിളിച്ച് പറഞ്ഞപ്പോള്‍ അവരാദ്യം വിശ്വസിക്കാനേ കൂട്ടാക്കിയില്ലെന്ന് നെല്‍സന്‍ പറയുന്നു. ജീവിതത്തില്‍ ഇതാദ്യമാണ് ഇത്ര വലിയ സമ്മാനം നേടുന്നതെന്നും ഇദ്ദേഹം പറഞ്ഞു. നെല്‍സന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Back to top button
error: