KeralaNEWS

സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം സഹപാഠികള്‍ക്കൊപ്പം കല്ലാറില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിമൂന്നുകാരന്റ മൃതദേഹം കണ്ടെത്തി

നെടുങ്കണ്ടം: കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ആലുംമൂട്ടില്‍ അജ്മല്‍ നസീറിന്റെ മൃതദേഹമാണ് കല്ലാര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ആലുമൂട്ടില്‍ നസീര്‍ – സലീന ദമ്പതികളുടെ മകനായ അജ്മല്‍ (13) നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മൂന്ന് സഹപാഠികള്‍ക്കൊപ്പം കല്ലാറിന് സമീപം പതിനഞ്ചിപ്പടിയില്‍ എത്തിയ അജ്മല്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. കരയില്‍ നിന്നിരുന്ന സഹപാഠികള്‍ കമ്പുകള്‍ ഇട്ടുകൊടുത്തെങ്കിലും അജ്മലിന് പിടിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇവര്‍ പുഴയില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും അജ്മല്‍ മുങ്ങിപ്പോകുകയായിരുന്നു. സഹപാഠികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ നെടുങ്കണ്ടം പോലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിച്ചു.

നെടുങ്കണ്ടം ഫയര്‍ ഫോഴ്സ്, പോലീസ് സംഘങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: