BusinessTRENDING

ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ

രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം വാങ്ങുന്നത് തുടരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കുള്ള കന്നി വിമാനം പറത്തിക്കൊണ്ട്  ഓഗസ്റ്റ് 7 നാണ് ആകാശ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശയുടെ കീഴിലേക്ക് എത്തും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു. ആകാശയ്ക്ക് പിന്തുണ നൽകിയ പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുൻ‌ജുൻവാലയുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകിയ ആകാശ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രകൾ ഈ വർഷം കുത്തനെ കൂടിയിട്ടുണ്ട്. ആദ്യ പകുതിയിൽ 57 ദശലക്ഷത്തിലധികം യാത്രക്കാർ വിവിധ വിമാനത്തിലായി യാത്രകൾ നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 238 ശതമാനം വർദ്ധനയാണ് ഉണ്ടായത്.

ജൂലൈ 22 നാണു ആകാശ കന്നിയാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ചിരുന്നത്. ഇൻഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തിൽ ആകാശ ഈടാക്കുന്നത്. എന്നാൽ കന്നിയാത്ര കഴിഞ്ഞാൽ ആകാശ നിരക്കുകൾ കുറച്ചേക്കും എന്ന് അഭ്യൂഹമുണ്ട്. ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ്, ഇൻഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാൾ 10 ശതമാനം നിരക്ക് കുറവാണ് ആകാശ വാഗ്ദാനം നിലവിൽ ചെയ്യുന്നത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ആകാശ എയറിനെ വിശേഷിപ്പിക്കുന്നത്.

Back to top button
error: