NEWSWorld

യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

അല്‍ ഐന്‍: യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 6,00,000 ദിര്‍ഹം (1.2 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അല്‍ ഐനിലായിരുന്നു സംഭവം. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുഡ്രൈവര്‍ ഇടിച്ചിടുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ തനിക്ക് അപകടം കാരണം നേരിട്ട ശാരീരിക, മാനസിക, ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പകരമായി 10 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് അല്‍ ഐന്‍ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു.

അപകടം കാരണമായി ശരീരത്തില്‍ ഗുരുതര പരിക്കുകളും പൊട്ടലുകളും സംഭവിച്ച യാത്രക്കാരന്‍ നിരവധി ശസ്‍ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നു. പല ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അപകടത്തിന് ഡ്രൈവര്‍ ഉത്തരവാദിയാണെന്ന് അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ആദ്യം വിധി പ്രസ്‍താവിച്ചത്. ഇയാള്‍ നഷ്‍ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തി.

മൂന്ന് ലക്ഷം ദിര്‍ഹമാണ് പ്രാഥമിക കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ പരിക്കേറ്റയാളും ഡ്രൈവറും അപ്പീലുമായി അല്‍ ഐന്‍ സിവില്‍ അപ്പീല്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‍കോടതിയുടെ വിധി ശരിവെച്ച അപ്പീല്‍ കോടതി, നഷ്‍ടപരിഹാരത്തുക ആറ് ലക്ഷം ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിക്ക് നിയമനടപടികള്‍ക്ക് ചെലവായ തുകയും ഡ്രൈവര്‍ തന്നെ നല്‍കണമെന്ന് അപ്പീല്‍ കോടതി വിധിച്ചു.

Back to top button
error: