KeralaNEWS

ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുന്നു: കെമാല്‍ പാഷ

കൊച്ചി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭരണഘടനയെ കൂടി മാനിക്കാന്‍ തയ്യാറാകണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ.

അയല്‍ രാജ്യങ്ങളിലെ സ്ഥിതി നോക്കുമ്പോള്‍ എഴുപത്തിയഞ്ച് വര്‍ഷം ഇന്ത്യയില്‍ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണെന്ന് അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണെങ്കില്‍ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ എ ജയശങ്കര്‍ പറഞ്ഞു.

അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുര്‍മ്മുവിന്റെ ആദ്യ അഭിസംബോധന.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. ഒപ്പം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ആഹ്വാനം.

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയര്‍ത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയര്‍ന്നു. കേന്ദ്ര സാസ്‌കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.

 

Back to top button
error: