KeralaNEWS

പോസ്റ്റിലിരിക്കുന്ന 675 എ.ഐ. ക്യാമറകള്‍ ഓണത്തിന് കണ്ണുതുറക്കും; നിയമം പാലിച്ചില്ലേല്‍ അടുത്തമാസം മുതല്‍ സര്‍ക്കാര്‍ ‘പിഴിയും’

തിരുവനന്തപുരം: ഇനിമുതല്‍ റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴയടച്ച് വഴിയാധാരമാകും. റോഡിലെ നിയമലംഘകരെ കുടുക്കാന്‍ ഗതാഗതവകുപ്പ് സ്ഥാപിച്ച 675 എ.ഐ ക്യാമറകളാണ് ഓണത്തിന് കണ്ണുതുറക്കുന്നത്. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകള്‍ നിരീക്ഷണത്തിന് തയാറാക്കിയക്കഴിഞ്ഞു.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊെബെല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഈ 675 എഐ ക്യാമറകളിലൂടെ പരിശോധിക്കുക. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊെബെലിലേക്ക് മെസേജ് ആയും പിന്നാലെ തപാല്‍ മുഖേനയും പിഴ അടയ്ക്കാനുള്ള അറിയിപ്പെത്തും.

ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തിലാവും. ദേശീയ, സംസ്ഥാന പാതകള്‍ക്കു പുറമേ പ്രധാന റോഡുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം- 81, എറണാകുളം- 62, കോഴിക്കോട്- 60 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താന്‍ 18 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Back to top button
error: