CrimeNEWS

മദ്യപിച്ചെത്തി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവ്; റിട്ട. എസ്.ഐക്കെതിരായ ഗാര്‍ഹികപീഡന പരാതി പോലീസ് അട്ടിമറിച്ചെന്ന് ഭാര്യ

പത്തനംതിട്ട: റിട്ട. എസ്.ഐയായ ഭര്‍ത്താവിനെതിരേ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പോലീസ് അട്ടിമറിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. കൊന്നമങ്കര സ്വദേശിയായ അന്‍പത്തെട്ടുകാരിയാണ് അടൂര്‍ പോലീസിനെതിരേ രംഗത്തെത്തിയത്.

താന്‍ നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ അന്വേഷണം നടത്താതെ അടൂര്‍ പോലീസ് അട്ടിമറിച്ചുവെന്നും സ്‌റ്റേഷനില്‍ പരാതി കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞാണ് രസീത് നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. ഇതിനായി പലവട്ടം സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നുവെന്നും പരാതിക്കാരി പറഞ്ഞു.മാസങ്ങളായി ഭര്‍ത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.

മദ്യപിച്ച് വീട്ടിലെത്തി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവാണ്. ചെലവിന് തരാറില്ല. താന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണം പാത്രം സഹിതം നശിപ്പിക്കുന്നു. നിരവധി രോഗങ്ങള്‍ക്ക് ചികില്‍സ തേടിക്കൊണ്ടിരിക്കുന്ന തനിക്ക് മാസം 7000 രൂപയോളം മരുന്നിന് ചെലവാകുന്നു. ഇത് തരുന്നില്ലെന്ന് മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നും സംരക്ഷണം തേടി കഴിഞ്ഞ എട്ടിന് അടൂര്‍ എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

പല തവണ സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും െകെപ്പറ്റ് രസീത് പോലും കിട്ടിയില്ല. ഒടുവില്‍ പത്താം തീയതി അന്നത്തെ സമയം രേഖപ്പെടുത്തിയാണ് െകെപ്പറ്റ് രസീത് നല്‍കിയത് എന്നും വീട്ടമ്മ ആരോപിച്ചു. അതേസമയം, ഗാര്‍ഹിക പീഡനത്തിനല്ല പരാതി തന്നിരിക്കുന്നതെന്നും ചെലവിന് ആവശ്യപ്പെട്ടാണെന്നും എസ്.എച്ച്.ഒ: പറഞ്ഞു. പരാതിക്കാരിയും ഭര്‍ത്താവും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. പരാതിയില്‍ ഗാര്‍ഹിക പീഡനം പറയുന്നില്ല. അതു കാരണം പോലീസിന് ഇടപെടാന്‍ സാധ്യമല്ലെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Back to top button
error: