KeralaNEWS

അമ്മയെ വിചാരണ ചെയ്യണം; കടയ്ക്കാവൂര്‍ പീഡനക്കേസില്‍ തന്റെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് മകന്‍ സുപ്രീം കോടതിയില്‍

ദില്ലി: ഏറെ ചര്‍ച്ചയായ കടയ്ക്കാവൂര്‍ പോക്‌സോ പീഡനക്കേസില്‍ അമ്മയ്‌ക്കെതിരേ വിചാരണവേണമെന്ന ആവശ്യവുമായി മകന്‍ സുപ്രീം കോടതിയില്‍. തന്റെ ഭാഗം കേട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അമ്മ മകനെ പീഡിപ്പിച്ചതിന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യകേസ് എന്ന നിലയില്‍ ഏറെ വിവാദവും ശ്രദ്ധയും നേടിയ കേസാണ് കടയ്ക്കാവൂര്‍ പോക്‌സോ കേസ്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പിഡീപ്പിച്ചെന്നായിരുന്നു ആരോപണം. കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് ആരോപണം വ്യാജമാണെന്നും അമ്മ നിരപരാധിയാണെന്നും കാട്ടി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്ന് കൗണ്‍സിലിങ്ങില്‍ വ്യക്തമായിരുന്നു.

കേസിന് പിന്നില്‍ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്ക് പിന്നില്‍ മറ്റു പ്രേരണയില്ലെന്നാണ് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതി പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും തനിക്ക് പറയാനുള്ളത് കേട്ടില്ലെന്നും കാണിച്ചാണ് മകന്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷക അന്‍സു കെ വര്‍ക്കി മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Back to top button
error: