KeralaNEWS

ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പരിമിത സൗകര്യം അനുവദിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പുതിയ സമവായ നിര്‍ദേശം മുന്നോട്ടുവച്ച് ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് മുമ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായാ വിഭാഗത്തിന് പരിമിതമായ ആരാധനാ സൗകര്യങ്ങള്‍ അനുവദിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ചാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കാന്‍ നേരത്തെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വന്ന അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സമവായമെന്ന നിലയില്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന് ഇടവക വിശ്വാസികള്‍ക്കിടയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ പുതിയ ഒരു നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ അവര്‍ക്ക് പരിമിതമായ ആരാധന സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും അതിനുള്ള സാധ്യത പരിശോധിക്കാനുമാണ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഈ പള്ളികളില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരണപരമായ കാര്യങ്ങളും പള്ളിയുടെ വികാരി അടക്കമുള്ളവ ഓര്‍ത്തഡോക്‌സ് സഭ തന്നെ ആയിരിക്കും. എന്നാല്‍ വിശ്വാസികളില്‍ ഭൂരിപക്ഷമുള്ള യാക്കോബായ സഭയ്ക്ക് പരിമിതമായ സൗകര്യങ്ങള്‍ നല്‍കുക എന്നാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇതിന്റെ മറുപടി അറിയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ നിര്‍ദേശം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ല എന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

Back to top button
error: