KeralaNEWS

ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണം, സര്‍വകലാശാലകള്‍ക്കു വെവ്വേറെ ചാന്‍സലറെ നിയമിക്കണം, മുഖ്യമന്ത്രിയെ വിസിറ്ററാക്കണം: നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് കമ്മിഷന്‍

തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നല്‍കുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണമെന്നും ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ണായക ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ, സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്നതടക്കം വിവാദമാകാന്‍ സാധ്യതയുള്ള ഒരുപറ്റം ശുപാര്‍ശകളാണ് കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളിലൊന്ന്.

സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകള്‍ക്കും പ്രത്യേക ചാന്‍സലര്‍ വേണം. വൈസ് ചാന്‍സറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറേയും തെരഞ്ഞെടുക്കാം എന്നിവയാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കായി ബില്ല് കൊണ്ടുവരണം. മലബാറില്‍ കൂടുതല്‍ കോളേജുകള്‍ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആക്കണം. സര്‍വ്വകലാശാലാ നിയമനങ്ങള്‍ പിഎസ്‌സി, ഹയര്‍ എജ്യുക്കേഷന്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടര്‍ എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

നേരത്തെ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മിഷനും വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

 

Back to top button
error: