NEWS

നാരായണിയുടെ നല്ല നടപ്പ് തുടങ്ങിയിട്ട് അരനൂറ്റാണ്ട്

ദിവസം 25 കിലോമീറ്റർ നടത്തം,50 വർഷമായി ട്യൂഷൻ ടീച്ചർ.നീലേശ്വരം സ്വദേശിനിയും ചെറുവത്തൂരില്‍ താമസക്കാരിയുമായ നാരായണി വേറെ ലെവലാണ്.
പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്നിറങ്ങും; കൈയില്‍ ടോര്‍ച്ചുമായി.വയസ് 65 ആയി. എന്നാലും ദിവസം 25 കിലോമീറ്റര്‍ നടക്കും. കോരിച്ചൊരിയുന്ന മഴയൊന്നും പ്രശ്‌നമല്ല. വീടുകളില്‍ ചെന്ന് ട്യൂഷനെടുക്കാനാണ് നാരായണി ടീച്ചറുടെ ഈ നല്ല നടപ്പ്.ഓരോ വീടുകളിലേക്കും ഇങ്ങനെ നടന്നുചെന്ന് ട്യൂഷനെടുക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷമായി.അറിവ് പകർന്നു നൽകാൻ പ്രായം കെ.വി. നാരായണിക്ക് ഇന്നും ഒരു തടസ്സമല്ല.
 കൈയില്‍ ടോര്‍ച്ചുമായി പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്നിറങ്ങും.
ദേശീയപാത വഴി മാണിയാട്ടെ മൂന്ന് വീടുകളിലേക്ക്. നാലിലും അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ റെഡി. ഹിന്ദിയും ഇംഗ്ലീഷും കണക്കും വെള്ളം പോലെ പറഞ്ഞുകൊടുക്കും, 1971-ലെ ഈ എസ്.എസ്.എല്‍.സി.ക്കാരി. ഒന്‍പതരയോടെ കുട്ടികള്‍ സ്‌കൂളിലേക്ക്. നാരായണി ടീച്ചറും മടങ്ങും.
തൊട്ടടുത്ത അങ്കണവാടിയില്‍ അല്‍പ്പം കുശലം. പിന്നെ വീട്ടിലേക്ക്. ചെറുവത്തൂര്‍ ടെക്നിക്കല്‍ സ്‌കൂള്‍വളപ്പിലൂടെ ചെരിപ്പിടാത്ത നടത്തം. അവിടത്തെ അധ്യാപകരോട് ചെറു കുശലം. ഹോട്ടലില്‍നിന്ന് രണ്ട് ഭക്ഷണം പാഴ്സല്‍. തനിക്കും കിടപ്പിലായ ഭര്‍ത്താവ് എം.കെ. ദാമോദരനും. മൂന്നുമണിക്ക് കൊവ്വല്‍ ഭാഗത്തേക്ക്. രാത്രി എട്ടുവരെ പഠിപ്പിക്കല്‍. പലപല ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ.പിന്നീട് വീട്ടിലേക്ക് മടങ്ങും.നടന്നു തന്നെ.

Back to top button
error: