KeralaNEWS

ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 1926 നവംബര്‍ 26ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. രാജവാഴ്ചകാലത്ത് ചിറക്കല്‍ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും, പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും,ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പി.കൃഷ്ണപിള്ളയാണ് ബെര്‍ലിന്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. 1943ല്‍ ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്.1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടി നേതാക്കളേയും അവരുമായി ബന്ധം പുലര്‍ത്തുകയും അവരുടെ സന്ദേശങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിക്കുകയും ചെയ്തത് കുഞ്ഞനന്തനായിരുന്നു. കൃഷ്ണപ്പിള്ളയെ കൂടാതെ എകെ ഗോപാലനുമായും സവിശേഷ സൗഹൃദം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കുണ്ടായിരുന്നു. 1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ബെര്‍ലിന്‍ 1948 ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പമായിരുന്നു ബെര്‍ലിന്‍ നിന്നത് . 1957 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്ന വേറിട്ട പേരില്‍ അദ്ദേഹം മലയാളി മനസ്സില്‍ ഇടം നേടി. ബെര്‍ലിനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സിപിഎമ്മിന്റെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അകന്നു. പക്ഷേ 2005-ല്‍ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെ വിഎസ് അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മില്‍ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെടുകയും വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ്. അച്യുതാനന്ദന്‍ ബെര്‍ലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് വിവാദങ്ങള്‍ക്കു കാരണമായിരുന്നു. എം എന്‍ വിജയനെപ്പോലെ ഒരു കാലത്ത് പാര്‍ട്ടിയുടെ ആശയമുഖമായി ജീവിക്കുകയും പിന്നീട് പാര്‍ട്ടിക്ക് അനഭിമതനാവുകയും ചെയ്ത ആളായിരുന്നു ബെര്‍ലിന്‍. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍ എന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ ഒരു ഘട്ടത്തില്‍ ബെര്‍ലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അവസാന കാലത്ത് ബെര്‍ലിന്‍ വിഎസുമായും അകന്നു. വിഎസിന്റെ നടപടികള്‍ തെറ്റായിരുന്നുവെന്നും പിണറായി വിജയന്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. വൈകാതെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അടുത്തു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ ഫണ്ട് ശേഖരണത്തിനായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആദ്യമെത്തിയത് ബെര്‍ലിന്റെ വീട്ടിലാണ്. അവസാന കാലത്ത് പ്രമേഹം മൂര്‍ച്ഛിച്ചതോടെ കുഞ്ഞനന്തന്‍ നായര്‍ക്ക് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

 

Back to top button
error: