സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥയായ വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തി. തലസ്ഥാന നഗരത്തിലെ കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.
മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പതിനൊന്നര മണിയോടെ സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.
മനോരമയുടെ വീടിന് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാള്‍ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇന്നലെ വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ല.
ആദം അലിക്കൊപ്പം താമസിക്കുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോരമയെ താന്‍ അടിച്ചതായി ഇയാൾ പറഞ്ഞു എന്ന് പിടിയിലായവര്‍ വെളിപ്പെടുത്തി. പിന്നീട് ആദം അലി കടന്നുകളയുകയായിരുന്നുവത്രേ. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂടുതല്‍ പേരുണ്ടൊ എന്നും സംശയുമുണ്ട്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടിനരികില്‍ നിന്ന് അസ്വഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍ അന്വേഷണം നടത്തിയത്.
ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദിനരാജിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടുകാര്‍ വീട്ടില്‍ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു. മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു.
ഭര്‍ത്താവെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം വീടിന്റെ തൊട്ടടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് നീക്കി.