CrimeNEWS

ലൈംഗികത്തൊഴിലാളിയാക്കി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് പ്രതികാരം ചെയ്ത് യുവതിയും കാമുകനും; ലിസ്റ്റില്‍ 5 പേര്‍കൂടി

മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് അറസ്റ്റുചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ലൈംഗികത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.

പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തുമകുരുവിലെത്തി വീട് വാടകയ്ക്കെടുത്ത് കഴിയുകയായിരുന്നു.

സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ചുസ്ത്രീകളുടെ പട്ടികകൂടി പ്രതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖലാ ഐ.ജി. പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു. ശ്രീരംഗപട്ടണ പോലീസ് സബ്-ഡിവിഷനു കീഴിലെ ഒമ്പത് പ്രത്യേക സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 

Back to top button
error: