KeralaNEWS

ദേശീയപാതാ കുഴിയില്‍ സംസ്ഥാനം ഇടപെട്ടാല്‍ ഭരണഘടനാലംഘനമാകും, കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: നെടുമ്പാശേരിയില്‍ അപകടമുണ്ടായ സ്ഥലത്തെ കുഴികള്‍ അടയ്ക്കണമെന്ന് ഇന്നലെ രാത്രിയും ആവശ്യപ്പെട്ടിരുന്നതാണെന്നു മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെ തൃപ്പൂണിത്തുറയില്‍ അപകടം ഉണ്ടായപ്പോള്‍ കരാറുകാരനെതിരെ സംസ്ഥാനം കേസെടുത്തിരുന്നു. അതേ മാതൃകയില്‍ ഇവിടെയും ദേശീയപാതാ അതോറിറ്റിയുടെ കരാറുകാരനെതിരെ കേസെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികള്‍ അടക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ല. അത് ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതില്‍ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാല്‍ ഭരണഘടനാലംഘനമായി മാറും. പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയ പോലെ ദേശീയപാതകളുടെ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകള്‍ പരസ്യപ്പെടുത്താന്‍ എന്‍എച്ച്എഐ തയ്യാറാവണം. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇതിനാണ് മുന്‍കൈ എടുക്കേണ്ടതെന്നും റിയാസ് പറഞ്ഞു.

ദേശീയപാതാ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാര്‍ക്കെതിരെ എന്തുകൊണ്ടാണ് എന്‍.എച്ച്.എ.ഐ (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നടപടിയെടുക്കാത്തത്. കരാറുകാരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള നടപടി അനിവാര്യമാണ്. ദേശീയപാതാ അതോറിറ്റി യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ താന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എന്‍.എച്ച്.എ.ഐ. ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ക്ക് നിഷേധകാത്മക മനോഭാവമാണ്. അതാണ് കരാറുകാരുടെ ഹുങ്കിനും കാരണമെന്നും റിയാസ് പറഞ്ഞു.

അതേസമയം, നെടുമ്പാശ്ശേരിയിലെ അപകട മരണത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ റൂറല്‍ എസ്.പിക്ക് അന്‍വര്‍ സാദത്ത് എംഎല്‍എ പരാതി നല്‍കി. ദേശീയ പാത അതോറിറ്റി, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരെ നരഹത്യ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.

Back to top button
error: