LocalNEWS

റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രികർക്ക് ദാരുണാന്ത്യം, ഇന്നലെ അങ്കമാലിയിലും സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ ഉടമയുടെ ജീവൻ പൊലിഞ്ഞു

കേരളത്തിലെ ദേശിയ പാതകൾ ഉൾപ്പടെ പ്രധാന നിരത്തുകളെല്ലാം കുണ്ടും കഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നിട്ട് മാസങ്ങളായി. റോഡുകളിലെ അഗാധഗർത്തങ്ങളിൽ വീണ് പലർക്കും ഒരുണാന്ത്യം സംഭവിച്ചിട്ടും അധികതർക്ക് അനക്കമില്ല. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ദേശിയ പാതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞത്. ഇന്നലെ അങ്കമാലി ദേശീയപാതയിലെ ഭീമൻ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്കും ദാരുണാന്ത്യം.

നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എ.എ ഹാഷിമാണ് (52) മരിച്ചത്.

അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ് രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10ഓടെയായിരുന്നു ദുരന്തം.

സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.

കനത്ത മഴയിൽ വെള്ളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയിൽ ടാറിങ്ങ് പൂർത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്.

ദമ്പതികളടക്കം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നിരവധി യാത്രക്കാർ ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്ട്.

പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. അപകടമറിഞ്ഞ് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയും, നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി.

Back to top button
error: