IndiaNEWS

വിലക്കയറ്റം: രാജ്യതലസ്ഥാനം കത്തുന്നു; വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ്, ഇന്ന് പാര്‍ലമെന്റിലും പ്രതിഷേധമുയരും.

ഡല്‍ഹി: ജനങ്ങളെ ദുരിതത്തിലാക്കിയ വിലക്കയറ്റത്തിനെതിരെ ഇന്ന് പാര്‍ലമെന്റിലും പ്രതിഷേധമുയരും. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷം കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് അറിയിപ്പ്. ചലോ രാഷ്ട്രപതി ഭവന്‍ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി എംപിമാര്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നേക്കും. വിലക്കയറ്റത്തിനൊപ്പം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയവും കോണ്‍ഗ്രസ് ഉയര്‍ത്തും. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് പുറത്ത് കനത്ത സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്നലെ ഇഡി വിട്ടയച്ചത്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്.

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. സഭ നടക്കുന്‌പോള്‍ ഇഡി സമന്‍സ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് പ്രതിഷേധത്തിനും ഇടയാക്കി. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യന്‍ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു . മുദ്രാവാക്യം വിളികളുമായി ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ ലോക്‌സഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ നാളത്തേക്ക് പിരിയുകയായിരുന്നു. ചെയ്യാവുന്നതൊക്കെ സര്‍ക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുയെന്ന തന്റെ കര്‍ത്തവ്യം തുടരുമെന്നും പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധി പ്രതികരിച്ചു.

അതേസമയം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അറസ്റ്റുണ്ടാകും എന്ന അഭ്യൂഹം ഇന്നലെ ശക്തമായിരുന്നെങ്കിലും തല്‍ക്കാലം അത്തരം നീക്കമില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ദില്ലി പൊലീസില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രതിഷേധിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ ഉള്ളത്. ഈ രാജ്യത്ത് പ്രതിഷേധിക്കാന്‍ പോലും അനുമതിയില്ലാത്ത സ്ഥിതിയാണെന്നും കെസി പറഞ്ഞു. വിലക്കയറ്റ ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ മറുപടി തൃപ്തികരമല്ല. ദില്ലി പൊലീസ് ഭയപ്പെടുത്താന്‍ നോക്കണ്ട, നടപടി ഉണ്ടായാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: