IndiaNEWS

ബംഗാളില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് മമത; ബാബുല്‍ സുപ്രിയോ അടക്കം പുതുതായി 9 പേര്‍

കൊല്‍ക്കത്ത: കോഴക്കേസില്‍ മന്ത്രിസഭയിലെ കരുത്തനെ പുറത്താക്കിയതിനു പിന്നാലെ മന്ത്രിസഭ പുനസംഘടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഞ്ചു മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള രണ്ടു സഹമന്ത്രിമാരും രണ്ടു സഹമന്ത്രിമാരും പുതുതായി മന്ത്രിസഭയിലെത്തി. 2011-ല്‍ പാര്‍ട്ടി ബംഗാളില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്.

ബാബുല്‍ സുപ്രിയോ, സ്നേഹാഷിസ് ചക്രവര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദാര്‍ എന്നിവര്‍ ക്യാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായും തജ്മുല്‍ ഹൊസ്സൈന്‍, സത്യജിത് ബര്‍മന്‍ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വനംവകുപ്പ് സഹമന്ത്രി ആയിരുന്ന ബിര്‍ബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.

പശ്ചിമബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെയാണ് മമതയുടെ മന്ത്രിസഭാ വികസനം. തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്.

Back to top button
error: