IndiaNEWS

‘ഗംഗാനദിയൊരു പുണ്യനദി. ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല,’ ഉത്തരാഖണ്ഡ് ഹൈക്കോടതി

ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്ത് തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്നും അത് പുണ്യമായ ജലാശയത്തിന്റെ പവിത്രതയെ മലിനമാക്കുന്നെന്നുമാണ് കോടതിയുടെ നിരീക്ഷണം. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പന ശാലകള്‍ നിരോധിക്കണം എന്നാണ് ഹൈകോടതി നിര്‍ദേശം.

ഗംഗാ നദിയുടെ തീരത്ത് നിന്ന് 105 മീറ്റര്‍ അകലെയുള്ള തന്റെ ഇറച്ചിക്കട മാറ്റാന്‍ ഉത്തരവിട്ട ഉത്തരകാശി ജില്ലാ പഞ്ചായത്ത് 2016ല്‍ നല്‍കിയ നോടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേശി എന്നയാള്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഖുറേശിയുടെ മാംസക്കട ഏഴ് ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ഫെബ്രുവരി 27 നാണ് ജില്ലാ പഞ്ചായത്ത് നോടീസ് നല്‍കിയത്. തുടര്‍ന്ന് നോടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേശി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിസമ്മതിച്ചതില്‍ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം നിയമങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി നിരീക്ഷിച്ചു. പിന്നാലെ ഖുറേശിയുടെ ഹര്‍ജി തള്ളുകയായിരുന്നു.

Back to top button
error: