IndiaNEWS

ദേശീയപതാകകള്‍ എന്തുകൊണ്ട് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു? കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ…

ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യന്ത്രനിർമിത, പോളിസ്റ്റർ ദേശീയ പതാകകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രം​ഗത്ത്. രാജ്യത്തെ ഖാദി വ്യവസായത്തിന് ഇത്രയും വലിയ ആവശ്യം നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് പതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തെ എല്ലാ ഖാദി, കുടിൽ വ്യവസായങ്ങൾക്കും സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്.

75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിക്ക് കോടിക്കണക്കിന് പതാകകൾ ആവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തെ ഖാദി വ്യവസായത്തിന് ആവശ്യം നിറവേറ്റാൻ കഴിയില്ല. അതുകൊണ്ടാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്.  2002-ലെ ഫ്ലാഗ് കോഡ് തിരുത്തിയതിലും യന്ത്ര നിർമ്മിത പോളിസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ കുടുംബാം​ഗങ്ങളെ ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്രസർക്കാർ ക്ഷണിക്കുമെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിംഗലി വെങ്കയ്യയ്ക്ക് ഭാരതരത്‌ന നൽകണമെന്ന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പോളിസ്റ്ററിൽ നിർമിച്ച ദേശീയപതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കേന്ദ്രസർക്കാർ തീരുമാനത്തെ പ്രധാന പ്രതിപക്ഷമായ കോൺ​ഗ്രസ് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.

സ്വാതന്ത്ര്യ സമരത്തെയും അതിന്റെ ചിഹ്നങ്ങളെയും കുറിച്ച് ബിജെപിക്ക് യാതൊരു ധാരണയുമില്ലെന്നും പോളിസ്റ്ററിലുള്ള ദേശീയ പതാക നിർമ്മാണവും ഇറക്കുമതിയും അനുവദിക്കുന്ന ദേശീയപതാക കോഡിലെ ഭേദഗതി പിൻവലിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ചൈനീസ് സൈന്യം അധിനിവേശം തുടരുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് ഇന്ത്യൻ പതാകകൾ വൻതോതിൽ ഇറക്കുമതി അനുമതി നൽകിയതെന്ന് കോൺഗ്രസ് വക്താവ് അജോയ് കുമാർ പറഞ്ഞു.

Back to top button
error: