NEWS

ഇനിയും ശാപമോക്ഷം ലഭിക്കാതെ ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്

ഈരാറ്റുപേട്ട: ടൂറിസം വികസനത്തെ കുറിച്ച്‌ വാതോരാതെ പറയുമ്ബോഴും വാഗമണ്ണിലേക്കുള്ള വഴി നന്നാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത് 2022 ഫെബ്രുവരിയില്‍ റോഡിന്‍റെ നിര്‍മാണം തുടങ്ങിവച്ചിരുന്നു. 19.9 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ആറ് മാസത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ആദ്യ ഘട്ടം ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷന്‍ മുതല്‍ തീക്കോയി വരെ ടാറിങ് നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പണികള്‍ നിലച്ചു. കരാറുകാരന്‍ പണികള്‍ നിര്‍ത്തിവച്ചു.

നടക്കല്‍ ഭാഗത്ത് ടാര്‍ ചെയ്‌ത ഭാഗം ഇളകി റോഡ് വീണ്ടും കുഴിയായി. ഈരാറ്റുപേട്ടയില്‍ നിന്ന് 7 കിലോമീറ്റര്‍ ഭാഗം ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലും ബാക്കി ഭാഗം വെറ്റ് മിക്‌സും ഇട്ട് നന്നാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കരാറുകാരന്‍ ഒഴിഞ്ഞു പോയതോടെ പണികള്‍ എങ്ങുമെത്താതെയായി.

 

 

 

വേറെ കരാറുകാരനെ ചുമതല ഏല്‍പ്പിക്കുമെന്നും പണി ഉടന്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. മഴക്കാലം കൂടിയായതോടെ റോഡിന്‍റെ അവസ്ഥ ഇനിയും മോശമാകും. യാത്രാദുരിതം സഹിച്ചുമടുത്ത നാട്ടുകാര്‍ക്ക് ഈ റോഡ് ഇനി ആര് നന്നാക്കുമെന്ന് മാത്രമാണ് ചോദിക്കാനുള്ളത്.

Back to top button
error: