NEWSWorld

പോപ് സ്ഥാനമൊഴിയാന്‍ വാതില്‍ തുറന്നുകിടക്കുകയാണ്, ഇതുവരെ അതില്‍ മുട്ടിയിട്ടില്ല എന്നുമാത്രം: ഫ്രാന്‍സീസ് മാര്‍പാപ്പ

വത്തിക്കാന്‍: ഭാവിയില്‍ പോപ്പ് പദവി ഒഴിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ പോപ്പ് പദവി ഒഴിയാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. ആരോഗ്യ കാരണങ്ങളാല്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഥാനമൊഴിയുന്നതിനെപ്പറ്റി ആലോചിക്കേണ്ട സാഹചര്യം വന്നേക്കാം. പോപ്പിന് മാറേണ്ടി വരുന്നതില്‍ മോശമായി ഒന്നുമില്ല. വാതില്‍ തുറന്നുകിടക്കുകയാണ്. ഇതുവരെ ഞാന്‍ ആ വാതിലില്‍ മുട്ടിയിട്ടില്ല എന്നുമാത്രം’ -മാര്‍പാപ്പ പറഞ്ഞു.
തനിക്ക് സഭയെ സേവിക്കണമെങ്കില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. അല്ലെങ്കില്‍ മാറി നില്‍ക്കേണ്ടി വരുമെന്നും കാനഡ സന്ദര്‍ശനത്തിന് ഒടുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രാന്‍സീസ് മാര്‍പാപ്പ വ്യക്തമാക്കി.

നേരത്തേയും ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി മാര്‍പാപ്പ രംഗത്ത് വന്നിരുന്നു.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അര്‍ബുദബാധിതനാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളിയിരുന്നു. ‘മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല.’ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാല്‍മുട്ടില്‍ ചെറിയ പൊട്ടല്‍ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാര്‍പാപ്പ അന്ന് വ്യക്തമാക്കിയിരുന്നു. 2013ലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പദവിയിലെത്തിയത്.

Back to top button
error: