KeralaNEWS

മഷി നോട്ടത്തിലൂടെ മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് വിലക്ക്, ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടി കുടുംബം

മഷി നോട്ടത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി മോഷണക്കുറ്റം ചുമത്തി ഒരു കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് വിലക്ക്.

രണ്ട് മാസത്തിലേറെയായി ചക്ലിയ സമുദായത്തിന്റെ ഊരുവിലക്ക് തുടങ്ങിയിട്ടെന്നും ഇതുമൂലം ഏക വരുമാന മാര്‍ഗമായ തുന്നല്‍ ജോലി പോലും ഇല്ലാതായതായെന്നും കുടുംബം പരാതിപ്പെടുന്നു. രണ്ട് മാസം മുന്‍പ് കുന്നത്തൂര്‍മേട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് പരാതി.

ഇതോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടതായും ക്ഷേത്രത്തില്‍ പ്രവേശനമില്ലാതായെന്നും ഇവരുടെ മക്കളെ മറ്റ് കുട്ടികള്‍ കളിക്കാന്‍ പോലും കൂട്ടാതായെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ നീതി തേടി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി.

അതേസമയം, കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കള്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Back to top button
error: