IndiaNEWS

ബംഗളൂരു സ്‌പോടന കേസ്: മദനിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേസിലെ 21 പ്രതികള്‍ക്കെതിരെയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു.

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ ആവശ്യം. മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീട്ടും എന്നും പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.

Back to top button
error: