KeralaNEWS

ഗ്രാമ വണ്ടി യാഥാർത്ഥ്യമായി; ഗ്രാമങ്ങളിലും കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് സ്പോൺസർ ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ‌ ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒരു പഞ്ചായത്തില ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സർവ്വീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെഎസ്ആർടിസി ബസുകൾ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികള്‍ നടത്തുന്നവർ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യം ഉൾപ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

താൻ മന്ത്രിയായ ശേഷം ലഭിച്ച ഏറ്റവും കൂടുതൽ നിവേദനങ്ങൽ‌ പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ വേണമെന്നായിരുന്നുവെന്ന് ആദ്യ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ഗതാഗത മന്ത്രി ആന്റണി രാജു പറ‍ഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ബസുകൾ ലാഭകരമല്ലാതെ സർവ്വീസ് നടത്താനാകാത്ത സ്ഥിതിയുമാണ്. സ്വാതന്ത്രം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും പല ഉൾപ്രദേശങ്ങളിലും ബസ് സർവ്വീസ് ഇല്ലാത്ത സ്ഥിതി മാറ്റേണ്ട സമയം അതിക്രമിച്ചു കഴി‍ഞ്ഞു. ആ സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോട് ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

 

Back to top button
error: