CrimeNEWS

രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജസ്ഥാനില്‍നിന്ന് എത്തിച്ചു; മനുഷ്യക്കടത്തിന് പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: പെരുമ്പാവൂരിലെ കരുണാലയത്തിലേക്ക് എന്നപേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജസ്ഥാനില്‍നിന്ന് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്ററുമായ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസില്‍ കേരളത്തിലെത്തിച്ച കുട്ടികളെ കോഴിക്കോടുവച്ച് റെയില്‍വേ പോലീസ് ആണ് പിടികൂടിയത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്ത റെയില്‍വേ പോലീസ് മനുഷ്യക്കടത്തിന് കേസെടുക്കുകയായിരുന്നു. പിടിയിലായവര്‍ ഇടനിലക്കാരാണെന്നാണ് വിവരം. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

12 പെണ്‍കുട്ടികളെയാണ് കേരളത്തിലേക്ക് ട്രെയിനില്‍ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.

12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.

Back to top button
error: