KeralaNEWS

ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്ന് പൊലീസ്, മുന്‍കൂര്‍ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ പ്രതിയായ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. ഇദ്ദേഹത്തിൻ്റെ മുൻകൂ‍ർ ജാമ്യഹർജി കോഴിക്കോട് ജില്ലാകോടതി ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവിക് ചന്ദ്രനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയർന്നയുടൻ ഇദ്ദേഹം തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്.
പരാതിക്ക് ആസ്പദമായ സംഭവം നടന്നത് ഏപ്രിലിലാണ്. പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോള്‍ ആയിരുന്നു അതിക്രമം.

സംഭവത്തെ തുടര്‍ന്ന് നിരന്തരമായി ഫോണിലൂടെ എഴുത്തുകാരന്‍ ശല്യം ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം യുവതി വെളിപ്പെടുത്തിയത്.

Back to top button
error: