CrimeNEWS

വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ തക്കത്തിന് വീടു കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 14 ലക്ഷത്തിന്റെ മോഷണം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു.

വെഞ്ഞാറമൂട് ആലന്തറ തനിമയില്‍ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വീട്ടിലെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിനായി കോയമ്പത്തൂരില്‍ പോയത്. ഞായറാഴ്ച വൈകിട്ടോടെ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ തിരികെ എത്തിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Back to top button
error: