IndiaNEWS

അനധികൃത ബാർ നടത്തിപ്പ് ആരോപണം: കോണ്ഗ്രസ് നേതാക്കൾക്ക് സ്മൃതി ഇറാനിയുടെ വക്കീൽ നോട്ടീസ്

ദില്ലി: തൻ്റെ മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണത്തിൽ കോണ്ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നതിനിടെയാണ് നിയമനടപടികളിലേക്ക് കൂടി കാര്യങ്ങൾ കടക്കുന്നത്. പവൻ ഖേര , ജയ്റാം രമേശ് , നെട്ട ഡിസൂസ എന്നീ കോണ്ഗ്രസ് നേതാക്കൾക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

സ്മൃതി ഇറാനി മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയും ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് മന്ത്രി സ്ഥാനം രാജിവെക്കണെന്നുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Back to top button
error: