PravasiTRENDING

സൗദിയില്‍ കുടുങ്ങിയ മകനെ കാണാന്‍ പ്രാര്‍ഥിച്ചത് 22 വര്‍ഷം; ഒടുവില്‍ മകനെത്തി, കണ്‍കുളിര്‍ക്കെ കണ്ട് നാലാം നാള്‍ ഉമ്മ മരിച്ചു

റിയാദ്: നിയമക്കുരുക്കില്‍പ്പെട്ട് സൗദിയില്‍ കുടുങ്ങിയ മകനായി 22 വര്‍ഷം കാത്തിരുന്ന ഉമ്മ ഒടുവില്‍ മകനെ കണ്‍കുളിര്‍ക്കെകണ്ട് മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരിച്ചത്. മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയായിരുന്നു ഫാത്തിമ. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാര്‍ഥനയിലായിരുന്നു. മരിക്കും മുമ്പ് മകനെ കണ്‍കുളിര്‍ക്കെ കാണാനും ആശ്ലേഷിക്കാനും ഏറെ ആഗ്രഹിച്ച ഫാത്തിമ ഒടുവില്‍ മകനെത്തി മൂന്നു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഹായില്‍ പ്രവിശ്യയിലെ മൂഖഖ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ശരീഫ്. ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്‌സി ഓടിച്ചും വര്‍ക്ക്‌ഷോപ്പ് നടത്തിയുമൊക്കെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച് ബാക്കി പാവങ്ങളെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ശരീഫ്. എന്നാല്‍ ഇദ്ദേഹത്തിന്റെയടുത്ത് നിന്ന്് പണം കടം വാങ്ങി പലരും മുങ്ങി. അതിനിടെ തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്നുകാട്ടി സ്‌പോണ്‍സര്‍ ശരീഫിനെതിരേ സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന് പരാതി നല്‍കി. ‘ഹുറൂബാ’ക്കുകയും ചെയ്തു. ചെയ്ത ജോലികള്‍ പലതും തകര്‍ന്നു സാമ്പത്തിക തകര്‍ച്ച നേരിടുകയും ചെയ്തതോടെ ശരീഫ് ദുരിതക്കയത്തിലായി.

നാട്ടിലേക്ക് പോകാന്‍ വര്‍ഷങ്ങളോളം ശ്രമം നടത്തിയെങ്കിലും പാസ്‌പോര്‍ട്ടിലെ പേര് മാറ്റവും ഹുറൂബും തടസ്സമായി. ഇതിനിടെയാണ് ഹായിലിലെ ജീവകാരുണ്യപ്രവര്‍ത്തകനായ ചാന്‍സ് അബ്ദുറഹ്‌മാന്റെ ഇടപെടല്‍ നിര്‍ണായകമായി. നാട്ടിലെ കലക്ടറേറ്റിലും റിയാദിലെ ഇന്ത്യന്‍ എംബസിയിലും സൗദി ജവാസാത്തിലും നിരന്തരം കയറി അദ്ദേഹം ശരീഫിന് പാസ്‌പോര്‍ട്ടും ഫൈനല്‍ എക്‌സിറ്റും സംഘടിപ്പിച്ചു രേഖകള്‍ ശരിയാക്കി നല്‍കി. ഉമ്മയുടെ പ്രാര്‍ഥന നിറവേറ്റി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശരീഫിനെ സന്തോഷാശ്രുക്കളോടെ ഉമ്മയും ഭാര്യയും മക്കളും സ്വീകരിച്ചു. എന്നാല്‍ മൂന്നു ദിവസം മാത്രമാണ് ഉമ്മയോടൊപ്പം കഴിയാന്‍ ശരീഫിന് കഴിഞ്ഞത്.

Back to top button
error: