KeralaNEWS

തന്റെ വാദവും കേള്‍ക്കണം; സ്വര്‍ണക്കടത്ത് ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരേ ശിവശങ്കര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ഹര്‍ജിക്കെതിരേ എം. ശിവശങ്കര്‍ സുപ്രീം കോടതിയില്‍. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി നല്‍കിയത്.

മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍.

സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെ, നടപടികള്‍ ബംഗളുരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഈ മാസം ആറിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉള്‍പ്പടെ നാല് എതിര്‍കക്ഷികളാണുള്ളത്.

തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു’. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 59 പേജുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്.

ഈ സാഹചര്യത്തില്‍ കേസില്‍ സുത്യാരമായ വിചാരണ ഉറപ്പാക്കാന്‍ കേസ് അയല്‍ സംസ്ഥാനമായ ബംഗളുരുവിലേക്ക് മാറ്റണമെന്ന് ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീം കോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങി.

Back to top button
error: