KeralaNEWS

അട്ടപ്പാടി ആള്‍ക്കൂട്ടക്കൊലക്കേസ്, മധുവിനെ ചവിട്ടുന്നത് കണ്ടു; പതിമൂന്നാം സാക്ഷി സുരേഷ് കോടതിയിൽ

അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിയിൽ നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷ് സാക്ഷി വിസ്താരത്തിന് ഇന്നാണ് കോടതിയില്‍ ഹാജരായത്.

പാക്കുളം സ്വദേശി ഹുസൈൻ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണത് കണ്ടുവെന്നും സുരേഷ് കോടതിയില്‍ മൊഴി നല്‍കി. സാക്ഷി ഹുസൈനെ തിരിച്ചറിയുകയും ചെയ്തു. തുടർച്ചയായി ആറ് സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ക്കൊടുവിലാണ് പ്രോസിക്യൂഷന് ഈ അനുകൂല മൊഴി ലഭിക്കുന്നത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.

ഇന്ന് കേസിലെ പതിനാറാം സാക്ഷി അബ്ദുൽ റസാഖ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതുവരെ ആറ് സാക്ഷികളാണ് കേസിൽ മൊഴിമാറ്റിയത്. 10, 11, 12 , 14, 15, 16 എന്നിങ്ങനെയാണ് കേസിൽ ഇതുവരെ കൂറുമാറിയ 6 സാക്ഷികൾ.

ഇന്ന് കോടതിയിൽ മൊഴി മാറ്റിയ അബ്ദുൽ റസാഖ് അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താൽക്കാലിക വാച്ചറാണ്. മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാക്ക് കോടതിയിൽ പറഞ്ഞു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കൽ തേക്ക് പ്ലാൻ്റേഷനിൽ ജോലിയിലായിരുന്നുവെന്നും റസാഖ് പറഞ്ഞു.

പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം കഴിഞ്ഞ 18നാണ് കേസിലെ വിചാരണ പുനരാരംഭിച്ചത്. ആദ്യദിവസം തന്നെ കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറുമാറി. പതിമൂന്നാം സാക്ഷി ആരോഗ്യകാരണങ്ങളാൽ വിചാരണ വേളയിൽ ഹാജരായില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 14,15 സാക്ഷികളും കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികൾ നിരന്തരം കൂറുമാറുന്നത് കേസിനെ ബാധിക്കും എന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറയുന്നത്.

ഇതിനിടെ മൊഴി മാറ്റിയ വാച്ചർമാരായ റസാക്കിനെയും അനിൽകുമാറിനെയും വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

പ്രതികൾ പണം നൽകി സാക്ഷികളെ സ്വാധീനിച്ചു എന്നാണ് സംശയിക്കുന്നതെന്നും സാക്ഷികൾക്ക് സംരക്ഷണം നൽകാൻ കോടതി തന്നെ നിർദ്ദേശം നൽകിയിരുന്നതാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു.

സാക്ഷികൾ നിരന്തരം കൂറുമാറുന്നതിൽ കടുത്ത ആശങ്കയിലാണ് മധുവിന്റെ കുടുംബം. കൂറുമാറാതിരിക്കാൻ സാക്ഷികൾ തങ്ങളോട് പണം ആവശ്യപ്പെട്ടുവെന്ന ഗുരുതരാരോപണം കഴിഞ്ഞദിവസം മധുവിന്റെ സഹോദരി ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയിൽ കേസിന്റെ വിചാരണ തുടരുകയാണ്.

Back to top button
error: