KeralaNEWS

കെട്ടിട നമ്പർ ക്രമക്കേട് കണ്ണൂരിലും: നാലിടത്ത് വൻ തിരിമറി, സർക്കാരിന് കോടികളുടെ നഷ്ടമെന്നും വിജിലൻസ്

കണ്ണൂർ: കെട്ടിട നമ്പർ തിരിമറിയിലൂടെ കണ്ണൂരിലും വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. നഗരസഭകളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. ബിൽഡിങ്ങ് ടാക്സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിജിലൻസ് വിഭാഗം പറഞ്ഞു.

കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ‌്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നത്. കെട്ടിട നമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്.

വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന.

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്.

അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്.

5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങൾ. ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ. ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല.

വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്. പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു. 2019-20 കാലത്തെ സ്പിൽ ഓവർ പദ്ധതിയിലെ 15 ലക്ഷം രൂപയും 2020-21 കാലത്ത് 99 ലക്ഷവും ക്യൂബില്ലായി 12 ലക്ഷവുമാണ് തിരിമറി നടത്തിയത് എന്നാണ് വിശദീകരണം. തിരിമറിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കും മുമ്പ് പദ്ധതിയിൽ അംഗങ്ങളായ 165 പേരെ വിളിച്ചു വരുത്തി വിശദീകരണം തേടും. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന കോർപ്പറേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കെട്ടിട നമ്പർ തട്ടിപ്പിന് പിന്നാലെ കണ്ടെത്തിയ ഈ സംഘടിത തട്ടിപ്പ് തലസ്ഥാന നഗരസഭയ്ക്ക് നാണക്കേടാവുകയാണ്.

Back to top button
error: