IndiaNEWS

സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് നേടിയത് മരിച്ചയാളുടെ പേരില്‍; വ്യാജരേഖ ചമച്ചെന്ന് പരാതി

മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ മകള്‍ വ്യാജരേഖ ചമച്ച് ബാര്‍ ലൈസന്‍സ് പുതുക്കിയെന്ന് പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ ഗോവയില്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് പരാതി.

സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിന്റെ ലൈസന്‍സനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു. വടക്കന്‍ ഗോവയിയിലാണ് ഈ ബാര്‍ പ്രവര്‍ത്തിക്കുന്നത്.

ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് ബാര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ ഐറിസ് റോഡ്രിഗസ് ആണ് പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് ബാറിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയത്. എന്നാല്‍, 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നതെന്നും അഭിഭാഷകന്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. റെസ്റ്റോറന്റുകള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ എന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്‌തെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണം തേടിയാണ് എക്‌സൈസ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

 

Back to top button
error: