NEWS

മലപ്പുറം പോലീസ് അതുക്കും മേലെ; വാഹനാപകടം നടന്ന്‌  363 ദിവസങ്ങള്‍ക്ക്‌ ശേഷം പ്രതികൾ പിടിയിൽ

മുണ്ടയിലെ വാഹനപകടം:  വയോധികൻ മരണപ്പെട്ട സംഭവത്തിൽ ഒരു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
 വഴിക്കടവ്: മരണത്തിനിടയാക്കി ഇടിച്ചിട്ട് കടന്ന ന്യുജൻ ബൈക്ക് സഹിതം 363 ദിവസങ്ങൾക്ക് ശേഷം പ്രതികൾ വഴിക്കടവ് പോലീസിന്റെ പിടിയിൽ. അപകടത്തിന് കാരണമായ ബജാജ് പൾസർ 200 NS ബൈക്ക്  ഓടിച്ച കാരപ്പുറം സ്വദേശി കുണ്ടംകുളം അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് സലിം എന്ന കുണ്ടു 22/22, കോച്ചേരിയിൽ ജോത്യർമയൻ എന്ന ബിജുവിന്റെ മകൻ അഖിൽ, 23/22 എന്നിവരെയാണ് 19/07/2022 തീയതി വഴിക്കടവ് പോലീസ് ഇൻസ്പെകടർ മനോജ് പറയറ്റ അറസ്‌റ്റ് ചെയ്തത്.  അപകടം ഉണ്ടാക്കിയ ബൈക്കും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. അപകടം നടന്ന്‌  363 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രതി വഴിക്കടവ് പോലീസിന്റെ പിടിയിൽ ആകുന്നത്. തുടർച്ചയായ നിരീക്ഷണവും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതികൾ പിടിയിലാവൻ ഇടയാത്.
2021 ജൂലൈ 21 ന്  വഴിക്കടവ് പാലാട് മൂച്ചിക്കൽ മുഹമ്മദ് കുട്ടി പുലർച്ചെ പള്ളിയിലേക്ക് നടന്ന് പോയ സമയത്ത്  അമിത വേഗതയിൽ വഴിക്കടവ് ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് മുണ്ടയിൽ KNG പാതയിൽ ദാരുണമായി മരണപ്പെട്ടിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയത് കാരണം അപകടത്തിൽപെട്ടയാൾ നടുറോഡിൽ രക്തം വാർന്ന് കിടന്നു. വഴിക്കടവ് നിന്ന് വന്ന  ഒരു ആംബുലൻസുകാരൻ പരിക്ക് പറ്റിയ ആളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
വഴിക്കടവ് പോലീസ് കേസ്റ്റ് രജിസ്‌റ്റർ‍ ചെയ്കുകയും ജില്ലാ പോലീസ് മേധാവിയടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും  സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടരന്വഷണത്തിനായി അന്നത്തെ വഴിക്കടവ് CI ബഷീർ.പി നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് W എന്നെഴുതിയ തൊപ്പി, മഴ നനയാതിരിക്കാനുള്ള ഒരു നീല പ്ലാസ്റ്റിക് കവർ, ഒരു ജോഡി ചെരിപ്പ്, ഹെൽമറ്റിന്റെ പൊട്ടിയ ഗ്ലാസ് എന്നിവ ലഭിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളിലേയും നാടുകാണി ബോർഡർ ചെക്ക്പോസ്റ്റ്റിലേയും 500 – ൽ പരം സി. സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു ന്യൂജൻ ബൈക്കാണെന്ന് അപകടത്തിന് ആസ്പദമായ വാഹനം എന്ന് മനസ്സിലാക്കിയെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. അപകടം നടത്തിയത് ഒരു ന്യൂ ജനറേഷൻ ബൈക്ക് ആണ് എന്നും ചെറുപ്പക്കാരാണ് ആയത് ഓടിച്ചതെന്നും മനസ്സിലായി.
അപകടത്തിന് കാരണമായ ബൈക്ക് വഴിക്കടവ് പുന്നക്കൽ ഭാഗത്ത് നിന്നും എടക്കര മരംവെട്ടിച്ചാൽ കാരപ്പുറം ഭാഗത്തേക്കാണ് പോയതെന്ന് സി സി ടി വി പരിശോധനയിൽ പോലീസിന് വ്യക്തമായി. ആളിന് അപകടത്തിൽ നല്ല പരിക്ക് പറ്റിയുട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിക്കാതെ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി പിൻതുടർന്ന് പോലിസ് വരുമെന്ന് മനസ്സിലാക്കി പ്രതികൾ വാഹനം തിരിച്ചറിയാതിരിക്കാൻ പ്രധാനപ്പെട്ട് ജംഗ്ഷനില്ലെല്ലാം ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ഓടിച്ചിരുന്നത് ഇത് അന്വേഷണത്തിൽ പോലീസിന് വലിയ വെല്ലുവിളി ആയിമാറി.
വാഹനം ഓടിച്ച ആൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത മുൻ നിർത്തി പോലീസ്  മലപ്പുറം ജില്ലയിലെയും അയൽ ജില്ലകളിലെയും ഹോസ്പിറ്റലുകൾ, ക്ലീനിക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണതിലും പോലീസിന് ഒരു വിവരവും കിട്ടിയിരുന്നില്ല. അപകടം സംഭവിച്ചിതിന് ശേഷം ചികിൽസ തേടിയത്തിയവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഈ അന്വേഷണത്തിൽ പ്രതികൾക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ലാ എന്ന് പോലീസിന് മനസ്സിലായി. അതിനെ തുടർന്ന്  പോലീസ് കുറ്റകൃത്യം നടത്തിയ വാഹനത്തിന്റെ ദിശ മനസ്സിലാക്കി ആ ഭാഗത്തുള്ള 3000 ത്തോളം വരുന്ന വീടുകൾ കേന്ദ്രീകരിച്ചും സ്ഥലത്തെ ചെറുപ്പക്കാരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിച്ചെങ്കിലും വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്  വാഹന വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും  ആൾട്ടറേഷൻ വർക്കുകൾ നടക്കുന്ന വർക്ക് ഷോപ്പുകളിലും, സ്പെയർപാർട്സ് വിൽപ്പന നടത്തുന്ന കടകളിലും അന്വേഷണം നടത്തി ചില സൂചനകൾ അതിൽ നിന്ന് ലഭിച്ചു. അപകടത്തിന് ശേഷം പുതതായി ഇൻഷൂറൻസ് എടുത്ത വാഹനങ്ങളെ സംബന്ധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വ്യകതമായ സൂചന ലഭിച്ചു.  കൃത്യം നടന്ന് മിനിറ്റുകൾക്കകം  ഒരു ഇരു ചക്ര വാഹനത്തിന് ഇൻഷൂറൻസ് പോളിസി പുതുക്കിയാതായി കണ്ടെത്തി. അന്വേഷണത്തിൽ ഈ വാഹനം രൂപം മാറ്റം വരുത്തി ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി. ഇതിൽ നിന്നും ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചതിനാലും ദൃക്സാക്ഷികളാരും ഇല്ലാത്തതിനാലും പ്രതികൾ സംഭവം മനപ്പുർവ്വം ഒളിപ്പിച്ച് വെച്ചു എന്ന് വ്യക്തമായി.
 പ്രതികളെ പോലീസ് പിടിക്കാതിരിക്കാൻ അപകടത്തിൽ ഉൾപ്പെട്ട വാഹനം പ്രതികൾ രുപമാറ്റം വരുത്തിയാണ് മറിച്ച് വിറ്റത്, ഈ വാഹനം പാലേമാട് സ്വദേശിയുടെ അടുത്തുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി, മൂത്തേടം കാരപ്പുറം സ്വദേശികളായ രണ്ട് പേർ ആ യാത്രയിൽ ഉണ്ടായിരുന്നെന്ന് വ്യകതമായതോടെ ഇവരെ കുറച്ചുകാലമായി പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. ഐ പി എസിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണ നടത്തിയിരുന്നത്, നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ അബ്രഹാം, മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുൾ ബഷീർ പി, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് കുട്ടപ്പൻ, സുനിത.എം.പി, റിയാസ് ചീനി, പ്രദീപ് ഈ.ജി, പ്രശാന്ത് കുമാർ എസ്, വിനോദ്, ബിനോബ്, ജാബിർ, ബഷീർ  എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: