CrimeNEWS

പ്ലസ് ടു കോഴ: കെ.എം. ഷാജിയുടെ അറസ്റ്റ് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു

കൊച്ചി: പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്.

2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസ് ഇഡിയുടെ കൈയിലേക്കെത്തിയത്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്‌കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി.

ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ ഇഡി കണ്ടെത്തി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിര്‍മ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Back to top button
error: