CrimeNEWS

അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി; ക്രൈംബ്രാ‍‍ഞ്ച് അന്വേഷ്ണം ഊര്‍ജിതമാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്നവരെ, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‌സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകള്‍ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നല്‍കി. ദിലീപിന്റ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് ‘ദിലീപിനെ പൂട്ടണം’ എന്ന ഗ്രൂപ്പിലെ വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയത്.

ചലച്ചിത്ര പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഫോണില്‍ ഉണ്ടായിരുന്നത്. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഈ സ്‌ക്രീന്‍ ഷോട്ട് അനൂപിന് അയച്ചിട്ടുള്ളത്. സ്‌ക്രീന്‍ ഷോട്ടില്‍ പേരുകള്‍ ഉള്ള ചിലരുടെ മൊഴി എടുത്തതില്‍ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പില്‍ അവര്‍ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടേയും ചലച്ചിത്ര രംഗത്തുള്ളവരുടേയും മൊഴിയെടുത്തു. 2017 നവംബറില്‍ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‌സാപ്പ് ചാറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. നടനെ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകള്‍ തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷമാകും ഷോണ്‍ ജോര്‍ജിന്റെ മൊഴിയെടുക്കുക.

Back to top button
error: