Breaking News

യേശുദാസിന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്താനാകാത്തത് കളങ്കങ്കം, മതഭേദമെന്യേ വിശ്വാസികൾക്കെല്ലാം ക്ഷേത്രപ്രവേശനത്തിന് അവസരമൊരുക്കണം, വെള്ളാപ്പള്ളി നടേശൻ

കേരളത്തിലെ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ യോഗനാദം പുതിയ ലക്കത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കേരളത്തിൽ വീണ്ടും ക്ഷേത്രപ്രവേശന വിളംബരം വേണമെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെയും ആചാരങ്ങളിൽ പൊളിച്ചെഴുത്തും വേണമെന്നും ഇതിന് സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെടുന്നത്.

യോഗനാദം പുതിയ ലക്കം എഡിറ്റോറിയൽ പൂർണരൂപം

“കേരളത്തിൽ അവർണർക്ക് ക്ഷേത്രദർശനം അനുവദിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936ലാണ്. വർഷം 86 കഴിഞ്ഞു. കാലവും ലോകവും മാറി. എന്നിട്ടും ഈ ഡിജിറ്റൽ യുഗത്തിലും ക്ഷേത്രങ്ങളിൽ ആർക്കൊക്കെ കയറാമെന്ന് നാം ചർച്ചചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. വിശ്വാസികളായ അഹിന്ദുക്കൾക്ക് എന്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കണമെന്ന വളരെ പ്രസക്തമായ ഒരു ചോദ്യം മദ്രാസ് ഹൈക്കോടതി ഉന്നയിച്ചതാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ ജൂലായ് ആറിന് നടന്ന കുംഭാഭിഷേക ചടങ്ങിന് ക്രിസ്തുമത വിശ്വാസിയായ ഒരു സംസ്ഥാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിയാണ് അഹിന്ദുക്കൾക്ക് തങ്ങൾക്ക് വിശ്വാസമുള്ള ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് മദ്രാസ് ഹൈക്കോടതി അസന്നിഗ്ദ്ധമായി വിധി പ്രസ്താവിച്ചത്.
ഈ ഭൂഗോളത്തിൽ മനുഷ്യൻ ഉണ്ടായ ശേഷമാണ് മതവും ജാതിയുമാെക്കെ പിറന്നത്. ഇന്ത്യയാണെങ്കിൽ ആർക്കും ഏതുമതത്തിലും ഏതു ദൈവത്തിലും എത്ര ദൈവത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാടും. പരമ്പരാഗതമായി തന്നെ മതസഹിഷ്ണുതയുള്ളവരാണ് ഭാരതീയർ. അതുകൊണ്ടാണല്ലോ ജീവരക്ഷാർത്ഥം അഭയം തേടിയെത്തിയ ജൂതരും പാഴ്സികളും സൗരാഷ്ട്രരും അടക്കം അനവധി മതവിഭാഗക്കാരെ ഭാരതം ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ആക്രമണകാരികളായെത്തിയ വൈദേശിക മതങ്ങളെ ഉൾക്കൊണ്ടത്.

ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങളുടെ ആരാധനാലയങ്ങളിൽ ആർക്കും കയറാനാകും. മുസ്ളീം തീർത്ഥാടന കേന്ദ്രങ്ങളായ നാഗൂരിലും അജ്മീറിലും ക്രൈസ്തവരുടെ പുണ്യസ്ഥലമായ വേളാങ്കണ്ണിയിലും മറ്റും ഇത്തരം അപരിഷ്കൃത നിബന്ധനകളില്ല. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലും പ്രവേശന വിലക്കുകളില്ല. ഒട്ടേറെ ക്ഷേത്രങ്ങളിൽ ഭക്തന് ബിംബത്തിൽ നേരിട്ട് അർച്ചന നടത്തുക പോലുമാകാം.
വിശ്വപ്രസിദ്ധമായ പളനി ശ്രീമുരുക ക്ഷേത്രത്തിലും തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലും ആരെയും തടയുന്നില്ല. വ്രതശുദ്ധിയോടെ ജനകോടികളെത്തുന്ന ശബരിമല ധർമ്മശാസ്താ ക്ഷേത്രം മാതൃകയായി നിലകൊള്ളുമ്പോൾ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന തീണ്ടൽപ്പലകകൾ എന്തിന്…? ഏകദൈവ വിശ്വാസികളാണ് മുസ്ളീങ്ങളും ക്രിസ്ത്യാനികളും. മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹൈന്ദവരുടെ ഏതെങ്കിലും ദൈവത്തോട് ഭക്തി തോന്നിയാൽ ഇവരെ എന്തിന് തടയണം. ആദരവോടെ, വിശ്വാസത്തോടെ ആചാരമര്യാദകളോടെ അവരും ക്ഷേത്രങ്ങളിലെത്തട്ടെ. വിലക്കുകളുടെ കാലത്ത് നിന്ന് പരസ്പര വിശ്വാസത്തിന്റെയും തുറന്ന മനസുകളുടെയും കാലത്തേക്ക് എത്തേണ്ട സമയമാണിത്.

അഭിമാനകരമായ നവോത്ഥാന സ്മരണകൾ സ്പന്ദിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇന്നും പിന്നാക്ക, അധ:സ്ഥിത വർഗങ്ങൾക്ക് വേണ്ട അംഗീകാരമോ, സ്വാതന്ത്ര്യമോ, സ്വാധീനമോ ലഭിച്ചിട്ടില്ല. പല അനാചാരങ്ങളും തുടരാൻ കാരണവും ഈ പ്രതിഭാസമാണ്. മാടനെയും മറുതയെയും എടുത്തെറിഞ്ഞ് പിന്നാക്കക്കാർക്ക് അനുവദിക്കപ്പെട്ട മദ്യ, മാംസ അർച്ചനകളും പ്രാകൃതപൂജകളും മറ്റും അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയ, ജാതിമത ഭേദങ്ങൾക്കെതിരെ ആത്മീയവിപ്ളവം സൃഷ്ടിച്ച ശ്രീനാരായണ ഗുരുദേവന്റെ മണ്ണാണ് ഇതെന്ന് സർക്കാരും സമൂഹവും വിസ്മരിക്കരുത്.
57 വർഷമായി ആലപ്പുഴയിലെ പ്രശസ്തമായ കണിച്ചുകുളങ്ങര ക്ഷേത്രം പ്രസിഡന്റു കൂടിയാണ് ഞാൻ. ക്രിസ്ത്യാനിയായ ചാരങ്ങാട്ട് അച്ചോ ജോണെന്നയാൾ ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ക്ഷേത്രത്തിന്റെ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞാൽ ഇന്നും അവിശ്വസനീയമായി തോന്നും. സ്വകാര്യഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രം പൊതുജനങ്ങൾക്ക് വിട്ടുകൊടുപ്പിക്കാൻ മുൻകൈയെടുത്തയാളാണ് അച്ചോ ജോൺ.
പുരോഗമനാശയങ്ങളും പുതിയ പരിഷ്കാരങ്ങളും സൗകര്യങ്ങളും കാലാനുസൃതമായി സ്വാംശീകരിച്ചെങ്കിലേ ഏതൊരു വിശ്വാസവും മനസുകളിലേക്ക് സ്വയമേ ഒഴുകിച്ചെല്ലൂ. നൂറ്റാണ്ടുകൾ ഇന്ത്യയെ ചവിട്ടിമെതിച്ച വൈദേശിക ശക്തികൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അവരുടെ മതങ്ങൾക്ക് ഭാരതത്തെ കീഴ്പ്പെടുത്താൻ സാധിക്കാത്തതിന് കാരണവും ഇതുതന്നെയാണ്. ഭക്തിയിലും സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമാകണം മതം. മതശാസനകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിറുത്തണം.
ഈ കാലഘട്ടത്തിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി നമുക്കും സർക്കാരിനും മാർഗരേഖയായി മാറണം.

മതഭേദമെന്യേ വിശ്വാസികൾക്കെല്ലാം ക്ഷേത്രപ്രവേശനത്തിനും ആരാധനയ്ക്കും വഴിപാടു സമർപ്പണത്തിനും അവസരമൊരുക്കണം. ക്രൈസ്തവനായ ഗാനഗന്ധവൻ കെ.ജെ.യേശുദാസിന്റെ സ്വരമാധുരിയിൽ പിറന്ന ദേവസ്തുതി കേൾക്കാത്ത ക്ഷേത്രങ്ങളില്ലെന്നും അതിൽ അലിയാത്ത ഹൈന്ദവരുമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും യേശുദാസിന് പ്രിയദേവനായ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് എത്താനായിട്ടില്ല. ആ കളങ്കമുൾപ്പടെ എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള അവസരമായി ഹൈക്കോടതി വിധിയെ കാണണം.

Back to top button
error: