CrimeNEWS

മലപ്പുറത്ത് ഹെല്‍മെറ്റ് പെറ്റിക്ക് പൊക്കി; പിഴയെത്തിയത് എറണാകുളത്തെ യഥാര്‍ഥ ഉടമയ്ക്ക്; മോഷണ വണ്ടി കുടുങ്ങി

മലപ്പുറം: എറണാകുളത്തുനിന്ന് മോഷണം പോയ സ്‌കൂട്ടര്‍ മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയില്‍ നിന്നും പിടികൂടിയത്.

മലപ്പുറത്ത് വാഹന പരിശോധനയ്ക്കടെ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ വരികയായിരുന്നയാളെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ച് നിര്‍ത്തുകയും പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പിഴ കൈപ്പറ്റിയത്. എന്നാല്‍ പിഴ ഈടാക്കിയതിന് മൊബൈലിലേക്ക് അയച്ച എസ് എം എസ് ലഭിച്ചത് ഒറിജിനല്‍ ഉടമയക്ക് ആയിരുന്നു.

അങ്ങനെയാണ് കള്ളിപൊളിഞ്ഞത്. യഥാര്‍ഥ ആര്‍ സി ഉടമ സുധീര്‍ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നതിനു പിന്നാലെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കി. അപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്.

തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയില്‍ മോഷണം പോയ ആക്‌സസ് സ്‌കൂട്ടര്‍ കയ്യോടെ പൊക്കി. സുധീര്‍ വാഹനം മോഷണം പോയതിനെ തുടര്‍ന്ന് ജനുവരിയില്‍ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മലപ്പുറത്ത് ഡി.ടി.എച്ച് സര്‍വീസ് നടത്തുന്നയാളാണ് വാഹനം ഉപയോഗിച്ചിരുന്നത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലില്‍ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്നാണ് ഇയാളുടെ മൊഴി.

കോഴിക്കോട് പൊലീസില്‍ വിവരമറിയിക്കുമെന്നും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐ: മുരളീധരന്‍, അബ്ദുള്‍ ബഷീര്‍, സി.പി.ഒ മിര്‍ഷാദ് എന്നിവരാണ് സ്‌കൂട്ടര്‍ പിടികൂടിയത്.

Back to top button
error: