CrimeNEWS

തട്ടുകടയുടമ ഐഐടി പ്രൊഫസര്‍ ചമഞ്ഞ് ഡോക്ടറെ വിവാഹം കഴിച്ചു; ഭാര്യയുടെ സംശയം വഴിത്തിരിവായി, ഒടുവില്‍ തട്ടുകടക്കാരന്‍ അറസ്റ്റില്‍

ചെന്നൈ : മദ്രാസ് ഐഐടിയിലെ പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ജാഫര്‍ഖാൻപേട്ടിലെ പെരിയാര്‍ സ്ട്രീറ്റിൽ സഹോദരങ്ങൾക്കൊപ്പം ടിഫിൻ സെന്റര്‍ നടത്തുന്ന 34 കാരനായ പ്രഭാകരനാണ് താൻ മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോ. ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. 2020 ഫെബ്രുവരി ഏഴിന് പ്രഭാകരൻ, ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്.

ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരൻ താൻ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കൾ മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. വലിയ സ്ത്രീധനം വാങ്ങിയാണ് മയൂരിയെ പ്രഭാകരൻ വിവാഹം ചെയ്തത്. 110 പവൻ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെന്നിവയാണ് ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന പ്രഭാകരൻ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടിൽ സമയം ചിലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരൻ ഉപദ്രവിച്ചു. എന്നാൽ മകന് പ്രഫസര്‍ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടിൽ വരാൻ കഴിയാത്തതെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രഭാകരനെ സംരക്ഷിക്കുകയാണ് ഉണ്ടായത്.

പ്രഭാകരന്റെ രീതികളിൽ സംശയം തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടി മദ്രാസിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് പ്രഭാകരൻ വീട് പുതുക്കിപ്പണിയുകയും കടങ്ങൾ വീട്ടുകയും കട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പ്രഭാകരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് മയൂരിയെ വിവാഹം ചെയ്തത്. മയൂരി, പൊലീസിനെ സമീപിക്കുകയും പ്രഭാകരനെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത പൊലീസ് പ്രഭാകരനെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടം, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രഭാകരനെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: