KeralaNEWS

മാന്യന്‍മാരായ വിമാനക്കമ്പനി വേറെ ഉണ്ട്, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല,താനാരാണെന്ന് അറിയില്ലെന്ന് തോന്നുന്നു: ഇ.പി.

തിരുവനന്തപുരം: വിമാനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.

ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യന്‍മാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

യാത്രക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയില്‍ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രമിനലുകള്‍ക്ക് സഞ്ചരിക്കാന്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് എടുത്ത് നല്‍കുമ്പോള്‍ കമ്പനി അവരുടെ യാത്ര വിലക്കേണ്ടതായിരുന്നു. 18 കേസില്‍ പ്രതിയായ ക്രിമിനലുകള്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമില്ലെങ്കില്‍ ആ കമ്പനി നിലവാരം ഇല്ലാത്ത കമ്പനിയാണെന്നും ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള്‍ താന്‍ ഇടയില്‍ നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതിന് ഇന്‍ഡിഗോ ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം യാത്രാ വിലക്ക് സംബന്ധിച്ച അറിയിപ്പ് രേഖാമൂലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്‌കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ഇതുസംബന്ധിച്ച അറിയിപ്പ് കേരളത്തിലെ ഇന്‍ഡിഗോയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ഇ.പി. ജയരാജന്‍ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്.

 

Back to top button
error: