KeralaNEWS

‘ഇത് കള്ളക്കേസ്, ഒരു ബന്ധവുമില്ലാത്ത വാണിയെ പോലും വലിച്ചിഴച്ചു.’ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ ബാബുരാജ്

 

   ‘കൂദാശ’ സിനിമയുമായി ബന്ധപ്പെട്ട് തിരുവില്വാമല സ്വദേശി റിയാസ് നല്‍കിയത് വ്യാജ പരാതിയാണെന്ന് നടന്‍ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിര്‍മ്മാണത്തിൻ്റെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.

2018ല്‍ റിലീസായ ‘കൂദാശ’ എന്ന സിനിമയുടെ നിര്‍മ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നല്‍കാമെന്നുമുള്ള വാഗ്ദാനം പാലിച്ചില്ല എന്നുമാണ് പരാതി.

ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017 കാലത്താണ് വിവിധ ഘട്ടങ്ങളിലായി പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.

ബാബുരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

“ഡിനു തോമസ് സംവിധാനം ചെയ്ത റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ ഒ.എം.ആർ പ്രൊഡക്ഷൻസ് 2017ൽ പുറത്തിറക്കിയ ‘കൂദാശ’ സിനിമയുടെ ഷൂട്ടിംഗ് മൂന്നാർ വച്ചാണ് നടന്നത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയമായിരുന്നു. ഞാൻ അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ല. താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നാണ് പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാഞ്ഞതിനാൽ വി.ബി കീയേഷൻസ്എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ ഫ്ലക്സ് ബോർഡ് വക്കാൻ 18 ലക്ഷത്തോളം രൂപ ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു. ഞാൻ കുറെ പരിശ്രമിച്ചെങ്കിലും അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്.പി ഓഫീസിൽ പരാതി നൽകി. എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ ഡിറ്റൽസ് കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ്. അതിനെതിരെ ഞാൻ കോടതിയെ സമീപിക്കും
2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാൻ പറയാം, ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നില്കും.”

Back to top button
error: