KeralaNEWS

ജീവനെടുത്ത് ചെള്ളുപനിയും: തിരുവനന്തപുരത്ത് പതിനൊന്നുകാരന്‍ മരിച്ചു; രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരത്ത് 11 വയസുകാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശികളായ രതീഷ്-ശുഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്.

ഒരാഴ്ച്ച മുമ്പാണ് സിദ്ധാര്‍ഥിന് പനി ബാധിച്ചത്. തുടര്‍ന്ന് കേശവപുരം ആശുപത്രിയിലും വലിയകുന്ന് ആശുപത്രിയിലും സിദ്ധാര്‍ഥിനെ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനിയാണെന്ന് സ്ഥിരീകരിച്ചത്.

ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേര്‍ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5.
ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ് ചെള്ളുപനി. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാല്‍ കൃത്യമായ ചികില്‍സ കിട്ടിയില്ലെങ്കില്‍ വൃക്കകളേയും കരളിനേയും ബാധിക്കുന്ന രോഗം ജീവനെടുക്കും.

എലികളുടെ ശരീരത്തില്‍ ഉള്ള ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ ലാര്‍വ എലിയുടെ ശരീരത്തില്‍ നിന്നോ കുറ്റിച്ചെടികളുടെ ഇലകളില്‍ നിന്നോ മനുഷ്യനെ കടിക്കാന്‍ ഇടയായാല്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി ഉണ്ടാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല.

പെട്ടെന്നുള്ള പനി , വിറയല്‍, തലവേദന, ശരീരവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ലാര്‍വയുടെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടാകും. ഒപ്പം പൊളളിയ പോലെ പാടും. തൊലിപ്പുറത്ത് ചുവന്ന പാടുകളും കഴലകളും രൂപപ്പെടും.

Back to top button
error: