NEWS

ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്നതാര്?

പത്തനംതിട്ട :ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്നതാരെന്ന് കണ്ടറിയണമെങ്കില്‍ രാവിലെ 7.50 നും എട്ടിനുമിടയില്‍ പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വന്നു നിന്നാല്‍ മതി. 7.55 ആകുമ്ബോള്‍ പത്തനാപുരത്ത് നിന്നും പാലക്കാടിനുള്ള സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്‍ഡില്‍ വന്ന് നില്‍ക്കും.ഇത് സ്റ്റാന്‍ഡ് വിടുന്നതിന് തൊട്ടുപിന്നാലെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റും പോകും.
 രണ്ടു ബസുകളും ഏതാണ്ട് ഒരേ സമയത്ത് ഒരേ റൂട്ടിലൂടെ മത്സരിച്ചോടും. ഫലമോ 27 വര്‍ഷമായി മികച്ച വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന പത്തനംതിട്ട-കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു.

പത്തനാപുരത്ത് നിന്നുള്ള സര്‍വീസ് തുടങ്ങിയത് അടുത്ത കാലത്താണ്. 27 വര്‍ഷമായി ഉള്ളതാണ് പത്തനംതിട്ട-കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ്. പത്തനാപുരത്ത് നിന്നുള്ള പാലക്കാട് സര്‍വീസ് വേണ്ടെന്ന് ആര്‍ക്കും അഭിപ്രായമില്ല. ഇതിന്റെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടോ പിന്നോട്ടോ ആക്കിയാല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും; കെഎസ്ആർടിസിക്കും.

ഇന്നലെ തുടങ്ങിയ ഒരു സര്‍വീസിന് വേണ്ടി 27 വര്‍ഷമായി തുടരുന്ന സര്‍വിസിന്റെ സമയം മാറ്റുന്നത് ഉചിതമല്ല.ഇതേപോലെ കഴിഞ്ഞ 40 വര്‍ഷമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വൈകിട്ട് 5.10 ന് പുറപ്പെടുന്ന കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസിനും ഇതേ പോലെ പാരയായി പുനലൂരില്‍ നിന്നുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് എത്തുന്നുണ്ട്.പാലക്കാട് സര്‍വീസ് തുടങ്ങിയിട്ട് കഷ്ടിച്ച്‌ രണ്ടു മാസം ആകുന്നതേയുള്ളൂ.

ഇത് പത്തനംതിട്ടയില്‍ എത്തുന്നത് അഞ്ചു മണി കഴിയുമ്ബോഴാണ്. തൊട്ടു പിന്നാലെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റും പുറപ്പെടും.പിന്നെ ഒരേ റൂട്ടില്‍ ഇവയുടെ മത്സരയോട്ടമാണ്.ഫലമോ, വരുമാനം നേര്‍പകുതിയായി കുറയുകയും ചെയ്യും.

 

 

 

പ്രധാന റോഡുകൾ വഴി ഒരേ റൂട്ടിലേക്ക് ഒന്നിന് പിന്നാലെ ഒന്നായി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമ്പോൾ ഒരു ബസു പോലുമില്ലാത്ത നിരവധി ഗ്രാമങ്ങൾ ഇന്നും കേരളത്തിലുണ്ട്.ഇത്തരം തുഗ്ലക് നടപടികളാണ് കെഎസ്‌ആര്‍ടിസിയെ കുത്തുപാളയെടുപ്പിക്കുന്നത്.ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ എന്താല്ലേ!

Back to top button
error: